Tuesday 24 September 2013

പൂക്കളുടെ പള്ളിക്കൂടം

ഓണപ്പൂട്ടു കഴിഞ്ഞ്
നിറപ്പകിട്ടോടെ
പൂക്കളുടെ പള്ളിക്കൂടം..

'എന്തേ..തൊട്ടാവാടി,
ഇക്കൊല്ലോം
നെനക്കോണണ്ടായില്ലേ..?'
ചെമ്പക ടീച്ചർ
പുരികമുയർത്തിയപ്പോൾ
പൂച്ചെണ്ടുകളെല്ലാം
കുലുങ്ങിച്ചിരിച്ചു.

'കഴിഞ്ഞ കൊല്ലം
അമ്മാവൻ മരിച്ചൂത്രേ..'
കോളാമ്പിപ്പൂ
കുരവയിട്ടു.

'അതിനു മുൻപത്തെ കൊല്ലം
അമ്മൂമ്മ ചത്തൂന്ന്..'
കോൽപ്പൂവ്
താളം പിടിച്ചു.

'രണ്ടുകൊല്ലം മുൻപേ..
അപ്പൂപ്പൻ 'വടി' യായതാ..'
ചെമ്പരത്തിപ്പൂ
വായപൊത്തി.

'ടീച്ചറേ,
ഇല്ലാത്തോരെയല്ലേ
കൊല്ലാൻ പറ്റൂ....
ഒരാൾ പണ്ടേ മരിച്ചു പോയതാ..
അതോണ്ട്...ഞങ്ങക്കിനി
ഒരിക്കലും ഓണണ്ടാവില്ല..'

'അതാരാ തൊട്ടാവാടി..?'
ടീച്ചർ പുരികം ചുളിച്ചു.

'ദൈവോന്നും വിളിക്കും..
പടച്ചോനെന്നും വിളിക്കും....'

തൊണ്ടയിൽ
മുള്ളുടക്കിയ
ടീച്ചർക്ക് മുന്നിലൂടെ
തൊട്ടാവാടി
പുറത്തേക്ക് പടർന്നു..

ചെടിയിലകളെല്ലാം കൂമ്പി,
പൂക്കളൊക്കെ വാടി,
ഇരുട്ടു പരന്ന്
പൂക്കളുടെ പള്ളിക്കൂടം...


Wednesday 18 September 2013

കുറേ പൂക്കൾ, ഒരു ചോദ്യം..

കണ്ടിടേണ്ടെങ്കിലാ- 
കണ്ണടയ്ക്കാ, മിതൾ
പിച്ചിപ്പറിയ്ക്കാം,
കഴുത്തറുക്കാം...
താഴെക്കിടത്താം
ചവിട്ടിനില്ക്കാ-
മരിഞ്ഞൊക്കെയും
കള്ളിയായ് കൂട്ടിവെയ്ക്കാം...
ഒച്ചവെയ്ക്കില്ല ഞാ-
നെന്നാലുമെൻ 'ഗന്ധ'-
മില്ലാതെയാക്കുവാ-
നെന്തുചെയ്യും?


Sunday 15 September 2013

'അക്ക' പ്പൂക്കളം

കലണ്ടറിൽ
മാസക്കളങ്ങളിൽ
കടും ചുവപ്പുപൂവുകൾ
നിരന്നിരിക്കുന്നു.
നനഞ്ഞ ചിങ്ങത്തി-
ന്നൊടുക്കമോണമെ-
ന്നുറക്കെക്കോമാളി-
ച്ചിരി പരത്തുന്നു.

ചെറിയ മോൻ,
കുത്തിവരച്ച ചിത്രത്തി-
ലൊരു പൂണൂൽ ദേവ-
നുയർന്നു നില്ക്കുന്നു.
ഇനിയും ദാനത്തി-
നിടം തിരഞ്ഞുകൊ-
ണ്ടിടങ്കണ്ണിട്ടൊരാൾ
കുനിഞ്ഞിരിക്കുന്നു.

ചതിയറിഞ്ഞിട്ടും
ശിരസ്സു നീട്ടിയ
കഥ 'ദൂരദർശ' -
നെടുത്തുകാട്ടുമ്പോൾ
കടൽ കടന്നെത്തി-
നിറഞ്ഞ കമ്പോള-
ച്ചിരിയിലാളുകൾ
മധുരമുണ്ണുന്നു.

ഒരിക്കൽ കൂടി നാം
തല കുനിക്കുന്ന
പരമ്പരയെന്ന്
മദിച്ചു ചൊല്ലുമ്പോൾ
നമുക്കു ചുറ്റിലു,-
മിടയിലുമേതോ
പുതിയ വാമനർ
ചുവടുയർത്തുന്നു.

'തികയില്ലീ മാസം....
കൊടുത്തു തീർക്കേണ്ടേ
പണ', മൊരാളടു -
ക്കളയിൽ മൂളുമ്പോൾ,
ഒരിക്കൽ കൂടിയെൻ
മനക്കണക്കുമാ-
യിരുന്നു ശമ്പളം
പകുത്തു നോക്കുന്നു.

കണക്കുകൾ തെറ്റി-
ച്ചിതറുമക്കങ്ങൾ
പുതിയൊ'രക്കപ്പൂ-
ക്കള'മൊരുക്കുന്നു.
നനഞ്ഞ കീശയിൽ
മുഷിഞ്ഞ നോട്ടിന്റെ
കുളിരുമായ് 'ഗൃഹാ -
തുരത' യേറുന്നൂ..

തടഞ്ഞുവീണക്ക -
ക്കളത്തി, ലോണപ്പൂ
കുതിർന്നു ചോരയിൽ...
നിലവിളിക്കുന്നു.

Sunday 8 September 2013

പച്ചക്കവിതകൾ - 2

1.കവിയരങ്ങ്
--------------------
കവിത ചൊല്ലിത്തീർന്നപ്പോൾ
സദസ്സിൽ നിന്നൊരാവശ്യം...
കവിതയിതേതു വൃത്തത്തിൽ
എഴുതിയതാണെന്നറിയണം
സംശയിക്കാതെ കവിയോതി..
വൃത്തം..'ബാഗ് പൈപ്പറാ'...
അതുകേൾക്കെയരങ്ങാകെ
കരഘോഷത്തിരതല്ലലായ് ...

2.സംശയമില്ല...
---------------------
ടിക് ടിക് ടിക് ടിക്
എവിടുന്നാണീ ശബ്ദം?
സുരേഷ് തിരിഞ്ഞു നോക്കി
വെളുത്ത മുഖവും
ചുവന്ന കണ്ണും
കറുത്ത കാലും
മുറിയൻ ചെവിയും...

ടിക് ടിക് ടിക് ടിക് ടിക് ടിക് ടിക് ടിക്...
ഹോ!
മുടിഞ്ഞ ടൈം പീസിന്റെ
ഒടുക്കത്തെയൊരടി...
ഉറക്കം കളഞ്ഞു...!

3.മാർക്കേറിയ കഥ
----------------------------
'മാറ് വന്നൊരു 'മങ്ക'യ്ക്കും
കള്ളാവാ' മെന്നോതവേ
ക്ലാസ്സിൽ നിന്നു പുറത്താക്കി
ഭാഷാദ്ധ്യാപിക, കണ്ണനെ.

'മങ്കമാർ' എന്ന വാക്കിന്ന്
'മങ്കകളെ' ന്നുമാവാമെ-
ന്നവനതു വ്യാഖ്യാനിച്ചെഴുതി
നൂറു മാർക്ക് പരീക്ഷയിൽ...

4.തടവും പിഴയും
------------------------
തടവാറുമാസവും, പിഴയുമുണ്ടേ ...
വിധിയെഴുതി കോടതി 'സുതാര്യ' മായി
പ്രതി ചൊല്ലി: "പണ്ടേ പിഴച്ചതല്ലേ...
പിഴ വേണ്ട, 'തടവെ' നിക്കിഷ്ടമാണേ.."

5.'കാക്ക' - അവാർഡ് ലഭിച്ച ഒരാധുനിക കവിത
----------------------------------------------------------
അ കാക്ക ആ കാക്ക
ഇ കാക്ക ഈ കാക്ക
ഉ കാക്ക ഉഗ്രൻ കാക്ക
ഊ കാക്ക ഊക്കൻ കാക്ക
ഋ കാക്ക ഋതുക്കാക്ക
എ കാക്ക ഏതാ കാക്ക
ഒ കാക്ക ഓഹോ കാക്ക
അം കാക്ക അ: കാക്ക
അതാ കാക്ക ഇതാ കാക്ക
അവിടെക്കാക്ക ഇവിടെക്കാക്ക
അങ്ങനെ കാക്ക ഇങ്ങനെ കാക്ക
ഔ കാക്ക...ഹമ്പട കാക്ക!



Saturday 7 September 2013

പച്ചക്കവിതകൾ

1.ലൈഫ് ബോയ്‌ 
-------------------------
തേച്ചുരച്ചെന്റെയുടലലിഞ്ഞുപോയ്‌ 
തേഞ്ഞതില്ലിവനെന്തൊരാരോഗ്യം!

2.പേരിടൽ മത്സരത്തിൽ നിന്ന് 
-------------------------------------
തങ്ങളുടെ പേരിന്റെ
ആദ്യാക്ഷരങ്ങൾ യോജിപ്പിച്ച്
മുകുന്ദനും ലതയും
ആദ്യത്തെ കുഞ്ഞിന്
പേരിടാനുറച്ചു.

ഇതറിഞ്ഞയുടനെ
ശങ്കറും വിനീതയും
അതനുകരിച്ചു

അതു കേൾക്കെ,
മൈമൂനയും രാഹിലും
ആദ്യം
സ്വന്തം പേരുകൾ മാറ്റിയിട്ടേ
കുഞ്ഞിനു പേരിടൂ എന്നു
തീരുമാനിച്ചുവത്രേ...!

3.പക്ഷം
------------------
കെണി കണ്ടുപിടിക്കാനൊരു
പണിയുണ്ടെന്ന് വലതുപക്ഷം
പണി കണ്ടുപിടിക്കാനൊരു
കെണിയുണ്ടെന്ന് ഇടതുപക്ഷം
കെണിക്കും പണിക്കുമിടയിൽ
മുറിഞ്ഞു വീണതോ...
ഭരണ 'പക്ഷ' മെന്ന് ജനപക്ഷം...

4.വിശ്വാസമല്ലേ.. എല്ലാം ...
-----------------------------------
വിപണിയിൽ
ഗണേശലോക്കറ്റു വാങ്ങാൻ
ഇത്തവണയും കുറവാണ് സ്ത്രീകൾ...

രണ്ടു വർഷം മുമ്പൊരിക്കലിവിടെ
വാർത്ത വന്നൂ...
മൂർത്തി പാൽ കുടിച്ചു...

വിശ്വാസമല്ലേ.... എല്ലാം....!