Tuesday 25 December 2012

ടൈംസ് ഓഫ് ഇന്ത്യ

വര്‍ത്തമാനം നിറയ്ക്കുന്ന കാഴ്ചകള്‍
കുത്തിനിര്‍ത്തിയ നെഞ്ചുമായെത്തുന്ന-
പത്രമെന്തേ വിറയ്ക്കുന്നു? ഞായറിന്‍ -
ചിത്തമാരോ മുറിയ്ക്കുന്നു പിന്നെയും?
ദില്ലിയില്‍ രാത്രിയില്‍, പകല്‍ മുംബൈയില്‍...
ലിഫ്റ്റി,ലാപ്പീസി, ലേണിപ്പടികളില്‍...
ബസ്സി, ലാശുപത്രിക്കട്ടിലില്‍, റോഡി-
ലൊക്കെയും കീറി നീറുന്നു ജീവിതം!
പേരു പറയില്ലിവര്‍ പത്രധാര്‍മ്മികര്‍!
നാരിതന്‍ ഭാവശുദ്ധി കാക്കുന്നവര്‍...
ചോര വാര്‍ന്നുപോം ചിത്രം പിടിച്ചൊരാ-
നേരനുഭവമാകെപ്പരത്തിയോര്‍!
രക്ഷതന്‍ ചരടറ്റുപോയ്‌ , രക്ഷകര്‍
'രാഖി' കെട്ടിയും രാവു പങ്കീടുന്ന -
കൂത്തരങ്ങായി നാറുന്നൊരിന്ത്യയില്‍
കാത്തുനില്‍ക്കുന്നിതാരെ നീ സോദരീ?
നിലവിളിക്കേണ്ട, കേള്‍ക്കില്ല രോദനം
ബധിരമായ്ത്തീര്‍ന്നു കര്‍ണ്ണങ്ങളൊക്കെയും
ഇനിയൊരാളും പുനര്‍ജ്ജനിച്ചെത്തില്ല
കനിവുവറ്റി വരണ്ടുപോയ്‌ ഭൂതലം...
അച്ഛ,നമ്മാവ, നാങ്ങളയെന്നുള്ള
ഒച്ച കേള്‍ക്കേ, മയങ്ങാതിരിക്കുക..
മുളകുപൊടി, നഖംവെട്ടി, പേനക്കത്തി,
തോക്കുപോലും കരുതണം യാത്രയില്‍..
കാമവെറിയന്റെ കണ്ണു പൊട്ടിക്കണം...
പിഴുതെറിഞ്ഞീടണം ജനനേന്ദ്രിയം...
ചൂടനുഭവം കോരിക്കുടിച്ചുകൊ -
ണ്ടാര്‍ത്തി തീര്‍ക്കട്ടെ മാധ്യമക്കോമരം!
കനലെരിയട്ടെ ദില്ലിയില്‍, മുംബൈയില്‍
ഗല്ലികള്‍തോറുമോരോ ഹൃദന്തവും...
വെട്ടി വീഴട്ടെ നീതിശാസ്ത്രത്തിന്റെ -
കാവല്‍ പട്ടികള്‍, വാഴുന്ന തെണ്ടികള്‍ !


കല്യാണ്‍

തല വടക്കോട്ടായ് 
മലര്‍ന്നു വീണവള്‍
ഗഗന പാതയാല്‍
സ്തനങ്ങള്‍ കെട്ടിയോള്‍
പണിയെടുക്കുന്നോര്‍
പണിക്കു പോകുന്നോര്‍
പണി കൊടുക്കുന്നോര്‍
പണിഞ്ഞു പോരുന്നോര്‍
മുലകളില്‍ തട്ടി-
യിടയിലൂടൊലിച്ചി-
റങ്ങിവീണലിഞ്ഞൊ-
ഴിഞ്ഞു പോകുമ്പോള്‍
ഇടതുകാല്‍ 'കസാ-
റ'* യിലുടക്കിയും
വലതിനെ 'കര്‍ജത്തി' * -
ലെടുത്തു നീട്ടിയും 
നിവര്‍ന്നു നില്‍ക്കുവാന്‍
നിവൃത്തിയില്ലാതെ
കിടക്കയാണിവള്‍
തെരുവു വേശ്യപോല്‍...
അരിച്ചു കേറുന്നു-
ണ്ടിവള്‍ക്കു കാലിലൂ-
ടൊരു കരിക്കുന്നന്‍...
പുഴുക്കള്‍ , തേരട്ട...
ഇവള്‍ക്കുടയാട
കൊടുത്തതില്ലാരും..
ഇരുളു നീങ്ങുവാന്‍
വെളിച്ചമില്ലാതെ,
കുളിപ്പിക്കാനാരും -
തുനിയാ,തിത്തിരി-
കുടിവെ ള്ളംകിട്ടാ-
ക്കുഴല്‍ വരണ്ടവള്‍...
കവച്ച കാലുകള്‍-
ക്കിടയിലെ യോനീ-
തടത്തിലിപ്പോഴും
കറുത്ത നീതിതന്‍
വെളുത്ത കയ്യുകള്‍
പണിതൊരുക്കയായ്
പുതിയൊരുദ്യാനം!
സമൂഹ സേവനം!!
'ശവത്തെ ഭോഗിക്കും
പുതിയ കാല'മെ-
ന്നുരച്ചു പോയൊരു-
കിളി പറക്കുന്ന
വിളറു മാകാശം
തുറിച്ച കണ്‍കളി -
ലുടക്കി, നാറുന്ന-
മുറിവുമായി നീ..
കിടക്കുമെത്ര നാള്‍?
കഴിയുകില്ലെന്റെ
മൊഴിയടക്കുവാന്‍...
മിഴിയടച്ചൊന്നു
കടന്നു പോകുവാന്‍...
എനിക്കൊരിക്കല്‍ നീ-
യഭയം തന്നവള്‍...
സഹിക്കുവാനായി
പിറന്നതിന്ത്യയില്‍!


(മദ്ധ്യ റയില്‍വേയുടെ കല്യാണ്‍ ( ജങ്ങ്ഷന്‍) സ്റ്റേഷനില്‍ നിന്ന് റയില്‍ പാതകള്‍ രണ്ടാകുന്നു.
ഒന്ന്, "കസാറ" വഴി ഡല്‍ഹി ഭാഗത്തേക്കും, മറ്റൊന്ന്, "കര്‍ജത് " വഴി പൂനെ ഭാഗത്തേക്കും പോകുന്നു.)

Friday 23 November 2012

സുന്ദരിക്കോത

വീട്ടുപറമ്പിന്‍റെ വേലിയിറമ്പില്‍
പണ്ടും നിന്നെ കണ്ടിട്ടുണ്ട്

ബോംബെക്കാരിയാണെന്നും
അല്ല, സിംഗപ്പൂരുകാരിയാണെന്നും
അന്നേയുണ്ടായിരുന്നു രണ്ടു പക്ഷം

പാലുപോലെയാണെന്ന്
കറവക്കാരന്‍ ഭാസ്കരേട്ടനും
മുട്ടയിലെ മഞ്ഞക്കരുവാണെന്ന്
ഒസ്സാന്‍ ഹൈദ്രോസും
ആട്ടിറച്ചിക്ക് സമാനമെന്ന്
അറവുകാരന്‍ അവറാനും
പറഞ്ഞു നടന്നിരുന്നു

വിളറിവെളുത്ത ആണ്‍പിള്ളേര്‍ക്ക്
ഇരുമ്പുകമ്പിയുടെ വീര്യത്തിന്
അത്യുഗ്രന്‍ സാധനമെന്ന്
വായനശാലയിലും കേട്ടിട്ടുണ്ട്

അന്തസ്സു കുറഞ്ഞോളാണെന്ന്
ഓമനേടത്തിയും കൂട്ടരും
പരദൂഷണം പറഞ്ഞപ്പോഴും
വാസു മാഷ്‌ മാത്രം
പുകഴ്ത്തിപ്പാടിയിരുന്നു

ഇന്നാണൊന്ന്
ചേര്‍ത്തു പിടിക്കാനൊത്തത് ...
എന്തൊരു കൊഴുത്ത ശരീരം..
പ്രായം തോന്നിക്കുന്നേയില്ല...
നീയങ്ങു വളര്‍ന്നു തുടുത്തല്ലോടീ...

ഇനി
ഒരിടത്ത്
ഒളിപ്പിച്ചു കിടത്തി
പതുക്കെ പതുക്കെ പാകപ്പെടുത്തി
കാത്തു വെയ്ക്കാതെ..ഒറ്റയ്ക്ക്...
മതിവരുവോളം...
എന്തൊരു രുചിയായിരിക്കും!

ആദ്യം
നിന്നെയൊന്നു 
കുളിപ്പിച്ചെടുക്കട്ടെടീ...
എന്‍റെ മധുരച്ചീരെ..
വേലിയിറമ്പിലെ
സുന്ദരിക്കോതേ...!

ആറാം നമ്പര്‍

കുട്ടിക്കാലത്ത് -
പുതിയങ്ങാടി നേര്‍ച്ചക്കും
ഗരുഡന്‍ കാവിലാഴ്ച്ചക്കും
വാങ്ങാറുള്ള
മധുരപലഹാരം.

പഠിക്കുമ്പോള്‍,
രുദ്രാക്ഷം കെട്ടിയ
ഭക്തി.

വളര്‍ന്നപ്പോള്‍,
'ദ ഒമന്‍' എന്ന ആംഗല സിനിമ
പകര്‍ന്ന ഭയം.

ചിലപ്പോഴൊക്കെ
തമ്പുരാന്‍ കഥകളുടെ
ആവേശം...
ക്രിക്കറ്റ് ലഹരിയുടെ
ഉയരങ്ങള്‍.

ഇപ്പോഴിതാ..
പൊട്ടു തൊട്ട്,
സാരിയുടുത്തൊരുവന്‍
കൈകൊട്ടിയടുക്കുന്നു..

അടക്കിയൊതുക്കുന്ന
പെണ്‍ചിരികള്‍ക്കും,
പറന്നെത്തുന്ന
പുരുഷപരിഹാസങ്ങള്‍ക്കും,
മടങ്ങിച്ചുരുങ്ങുന്ന
കുഞ്ഞിപ്പേടികള്‍ക്കും മദ്ധ്യേ -
കൈപ്പത്തിയാല്‍
മൂര്‍ദ്ധാവിലൊരു മുറിവുകോറി
ആ സഹനം 
മുന്‍പില്‍
തലകുത്തി നിന്നു ചോദിക്കുന്നു
പുരുഷ ശരീരത്തില്‍
കുടുങ്ങിപ്പോയതാണ്....
'ആരാണെന്നെ പുറത്തെടുക്കുക?'





---------------------------------------------------------------------------------------------
(ആറാം നമ്പര്‍ = ചക്ക, ഹിജഡ,  അലി, ഗുഡ്, ഗാണ്ടു, യൂനക് .......)

"ഔട്ട്‌ ഓഫ് സിലബസ്"

കലാലയത്തിലെ
രണ്ടു സഹപ്രവര്‍ത്തകരില്‍
ഒരാള്‍ നിരൂപകന്‍,
മറ്റേയാള്‍ കവി.

എലിക്കുഞ്ഞുങ്ങള്‍
ശാസ്ത്രീയമായി
എങ്ങനെ 
നെല്ല് പൊളിക്കണമെന്ന്‍
പഠിപ്പിച്ച നിരൂപകന്
ഇന്നലെ ഉദ്യോഗക്കയറ്റം.
ഒപ്പം, മാതൃകാദ്ധ്യാപകനുള്ള
പുരസ്കാരവും.

ഇന്നു കാലത്താണ്
കവിയെ പിരിച്ചു വിട്ടത്
എലിക്കെണികള്‍
എങ്ങനെ
തിരിച്ചറിയണമെന്ന്‍
പഠിപ്പിച്ചതിനാണത്രേ...

Wednesday 3 October 2012

കനവുമലയിലേക്കെത്രദൂരം?

കാറ്റു ചോദിച്ചതിത്രമാത്രം!
കവിതയുണ്ടോ മനസ്സിലിന്നും..?
കടമെടുക്കാന്‍ പറഞ്ഞതാണോ,
കാത്തിരിക്കുമാമഴമനസ്സ്...?
കരളിലുണ്ട്; കടലിനോളം ..
നിഴലിലുണ്ട്; നിലാവിനൊപ്പം...
മിഴിയിലോ; കിനാപ്പൂവുപോലെ..
മൊഴിമുറിയ്ക്കുന്ന മൌനജാലം!
കാറ്റു ചുറ്റിക്കറങ്ങിയെത്തി..
കവിത കിട്ടാക്കരങ്ങള്‍ വീശി..
കരളു കൊത്തിപ്പറന്നിടട്ടെ?
ഇരുളു നീങ്ങുന്നു; കാറ്റുമൂളി..
വേണ്ട കാറ്റേ, കടുപ്പമാണെന്‍ -
കരളു പണ്ടേ കരിഞ്ഞതല്ലേ...?
പാതിവെന്ത കിനാക്കളുണ്ടേ...
വേദി കാണാത്ത വേഷമേറെ..
പൊടി പുരണ്ടൊരാബാല്യകാലം...
കൊടിപിടിച്ച കൌമാരഭാരം..
പ്രണയസൂര്യന്‍ മരിച്ചുവീണ
വ്രണിതയൌവ്വന ക്ഷീണരാഗം..
പരിസരം ചുട്ടു നീറി നില്‍ക്കും
ദുരിത ജീവിതശ്യാമരംഗം
കരളു പൊള്ളിപ്പറിച്ചിടുമ്പോള്‍
ഉതിരുമക്ഷരച്ചുടലമന്ത്രം!
കാറ്റു മെല്ലെപ്പറന്നുപോയീ..
ദൂരെയൊരുമഴക്കാടു തേടി..
ചിറകിനൊപ്പം തുടിച്ചുനിര്‍ത്തി..
ചെറിയ വാക്യമൊന്നിത്രമാത്രം..
ഒരു കടം കഥ; കവിതയല്ല...
"കനവുമലയിലേയ്ക്കെത്രദൂരം?"


 

Thursday 27 September 2012

രണ്ടു പാതകള്‍, കണ്ടുമുട്ടിയപ്പോള്‍...

പണ്ടു പണ്ട്...
രണ്ടു പാതകള്‍,
കണ്ടുമുട്ടിയപ്പോള്‍ ...

യാത്രകളേറി...
പുതിയ കടകളുണ്ടായി,
വാഹനങ്ങള്‍ പെരുകി,
കുന്നിറങ്ങിവന്നൊരു
ചെമ്മണ്‍പാത
കൂട്ടുപാതയുണ്ടാക്കി..
രാമേട്ടന്റെ ശീട്ടിത്തുണിക്കട
മഹിമ ടെക്സ്റ്റയില്‍സായി.
ഔസേപ്പച്ചന്റെ ചായക്കട
ഡേയ്സി കോഫി ഹൗസും,
സെയ്താലിയുടെ ബാര്‍ബര്‍ ഷോപ്പ്,
അമര്‍ ജെന്റ്സ് പാര്‍ലറുമായി.
പിന്നീടാണ്
വഴിമുടക്കികളും
മൊഴിയടക്കികളും
അപകടങ്ങളും
അഴിച്ചു പണികളുമുണ്ടായതത്രേ..
പലതരം കൊടികളും,
ആപ്പീസുകളും,
അടിപിടികളുമുണ്ടായതത്രേ ...

നെഞ്ചിടിപ്പ് താങ്ങാനാവാതെ..
പിരിഞ്ഞുപോകാനിരുന്ന
നാളിലാണ്...
ആകാശത്തിലേക്കും
ഭൂമിയ്ക്കടിയിലേക്കും
പാതകളെ
ആരോ വലിച്ചു കൊണ്ടുപോയത്..

ഒരുനാള്‍
പുഴവക്കത്തു വെച്ച്
വീണ്ടും കണ്ടുമുട്ടിയപ്പോള്‍..
വലിയ പാത പറഞ്ഞു.
എത്ര നാഴികകളായി...
തമ്മില്‍ കാണാതെ...!

രാവും പകലും
നെഞ്ചിന്‍ കൂട് തകരുന്ന ജീവിതം..
ചുട്ടുപൊള്ളുന്ന ശരീരം!
കുഞ്ഞുപാത നെടുവീര്‍പ്പിട്ടു.

മുഷിഞ്ഞ മേലുടുപ്പഴിച്ചുവെച്ച്‌
ഒരു രാത്രി
പുഴയില്‍ ചാടിയ പാതകള്‍
പുലര്‍ച്ചെ, പുഴയ്ക്കക്കരെ..
രണ്ടു ചെമ്മണ്‍ പാതകളായി...
ദൂരെ.. ദൂരെ..
പൊടിഞ്ഞ മണ്ണിലൂടെ ...
ഇടിയുന്ന കുന്നിലേയ്ക്കോടിക്കയറി..

Thursday 20 September 2012

മഴമനസ്സിലേക്ക്

രാവൊ'രാട്ട' രംഗമായ്, വിളക്കുവെച്ചു വാനവും..
മരങ്ങളെയ്ത പക്ഷികള്‍ മടങ്ങി; യോര്‍മ്മപെയ്തപോല്‍...
ഒരേനദിക്കരകള്‍തന്‍ നനഞ്ഞ മണ്ണിലിപ്പൊഴും
കുതിര്‍ന്നുമാഞ്ഞതില്ല നാം പതിച്ച രാഗമുദ്രകള്‍!
കഴിഞ്ഞ കാലചിത്രമോ കൊടുംവിഷാദബന്ധുരം
വിധിച്ച വര്‍ത്തമാനമോ ദരിദ്രദുഃഖസാഗരം
മരിക്കുകില്ല; സന്ധ്യകള്‍, വിരുന്നിനെത്തുമുച്ചകള്‍
മഴക്കിനാവിലേക്കെടുത്തെറിഞ്ഞുപോയ വാക്കുകള്‍
ചിരിയ്ക്കയാണൊരര്‍ത്ഥമായ് മനസ്സിലും നഭസ്സിലും
ചിരിക്കുടുക്കപൊട്ടിയാല്‍, കരഞ്ഞു പെയ്തൊടുങ്ങുവാന്‍.
ഒരേയൊരുത്തരം തിരഞ്ഞ യാത്രയോ സമാന്തരം
നമുക്കൊരേ 'പദം'; നടിച്ച 'തുത്തരാസ്വയംവരം' !
പറഞ്ഞു തീര്‍ത്തിടേണ്ട നാം പകുതി വെന്ത ജീവിതം
തിരിഞ്ഞു നോക്കിടേണ്ടിരുണ്ട ഭൂതലം ഭയാനകം!
മുറിഞ്ഞുനിന്ന വാക്കുകള്‍ക്കിടയ്ക്കടിഞ്ഞ മൂകമാ-
മിരുട്ടില്‍ വീര്‍പ്പുമുട്ടി നാം തടഞ്ഞു രാഗരശ്മിയെ.
ഒരിയ്ക്കലെങ്കിലും തുറന്നു ചൊല്ലിടാന്‍ പ്രയാസമെ-
ന്നറിഞ്ഞു സൗഹൃദത്തിനാല്‍ പൊതിഞ്ഞു സങ്കടങ്ങളെ.
കഴിഞ്ഞിടാം കഥ; യരങ്ങോരോര്‍മ്മയായ് പുലര്‍ന്നിടാം
മഴ മനസ്സിലേക്കുവീണ്ടു മൊരുജനല്‍ തുറന്നിടാം
മഴ കൊതിച്ചുമാത്ര, മാ മനസ്സുണര്‍ന്നിരിക്കുകില്‍...
മദിച്ചു പെയ്തിറങ്ങുവാന്‍, തപിച്ചു; ഞാനുയര്‍ന്നിടാം...!

Friday 14 September 2012

സുന്ദരയക്ഷി

രാവിതേറെയായ്, മനോ -
ജാലകം തുറന്നിട്ടി-
ങ്ങിരിപ്പാണൊരു വരി-
വളര്‍ന്നില്ലിതുവരെ...
ബന്ധിതം മൌനഗ്രസ്ത-
മെന്‍ഹൃദ്സ്പന്ദ, മകാ-
രണമായ് നിലച്ചെന്നോ-
ബോധത്തിനന്തര്‍ധാര?
കാറ്റടിക്കുന്നോ പന-
മ്പട്ടയില്‍, കാലൊച്ചതന്‍ -
മന്ദ്രമധുരം ചോരുന്നോ?
കാച്ചെണ്ണ മണത്തുവോ?
ദൂരെനിന്നെത്തുന്നേതു -
ഹരിതദ്യുതി പിളര്‍-
ന്നീടുന്നു, ധൂപക്കടല്‍ -
ക്കോളിലീ ജനല്‍ത്തോണി!
കണ്ണുകളവ്യക്തമാ-
ണെങ്കിലും കുറുനിര -
യിളകാതൊഴുകുന്നി -
തേതുസുന്ദര രൂപം!
യക്ഷിയാകുമോ? സൈബര്‍-
നിലാവില്‍ മുങ്ങിത്തോര്‍ത്തി
രക്തമൂറ്റുവാന്‍ വഴി -
തെറ്റിയിങ്ങണഞ്ഞതോ?
ഇല്ലിവള്‍ വിളിച്ചില്ല,
മുറുക്കാന്‍ ചോദിച്ചില്ലൊ -
രിഷ്ടവും നടിച്ചില്ല,
ചൊല്ലിയില്ലൊരു വാക്കും!
ആരു നീ? വഴിപോക്കന്‍ -
ഞാനല്ല, നീയാണെന്ന-
വാക്കു കേട്ടിട്ടും കൂസ-
ലില്ലാതെ നില്‍പ്പാണവള്‍!
ചോദ്യമതാവര്‍ത്തിക്കേ...
കണ്ടു ഞാനാകണ്ണുക-
ളെന്‍റെ കാതിലെക്കമ്മല്‍ -
ക്കല്ലുപോല്‍ തിളങ്ങുന്നു...
കാതു പൊത്തിയെന്‍ കണ്‍ക -
ളിറുക്കിയടയ്ക്കവേ,
പാലപ്പൂ മണം പര-
ന്നസ്ഥികള്‍ പൂവിട്ടുപോയ്..!

Thursday 13 September 2012

ചോദ്യം മുട്ടുമ്പോള്‍

കാല്‍പ്പനികത താളം തെറ്റിച്ച
ആരുടെ മനസ്സിലാണ്
വീണ്ടും
കലാപത്തിന്‍റെ
കരിമരുന്നൊരുങ്ങുന്നത്?
വേദനയുടെ
ഏതു സൂചീമുഖത്താണ്
പ്രണയം ഒരടയാളമാകുന്നത്?
അക്ഷരങ്ങള്‍ പൊട്ടിച്ച്
കവിതയുടെ
ക്ഷുദ്രനക്ഷത്രങ്ങള്‍
വാരി വിതറുവാന്‍
എന്നാണ് ഇനിയുമൊരാള്‍
ഉറക്കമുണര്‍ന്നെത്തുന്നത്?
മൂന്നും കൂട്ടി മുറുക്കുന്നവര്‍
ഏതു തൂവാലകൊണ്ടാണ്
കബനീനദി തുടച്ചു നീക്കാന്‍
തിടുക്കം കൂട്ടുന്നത്‌?
പകലിനെ കൂട്ടിക്കൊടുത്ത
ഏത് രാത്രിഞ്ചരനാണ്
രാവെല്ലാം ദു:ഖപൂരിതമെന്നു
വിശേഷിപ്പിക്കുന്നത്?
ആരു നല്‍കിയ
'വാസന സോപ്പാ'ണ്
അയല്‍വക്കത്തെ
വിലാസിനിച്ചേച്ചിയുടെ
കൊച്ചുമോള്‍ക്ക്
ഒരു കൈക്കുഞ്ഞിനെ
സമ്മാനിച്ചത്?
ഏതു ഭൂഖണ്ഡത്തിലേക്കാണ്
ഇപ്പോഴും അന്വേഷണത്തിന്‍റെ
പായ്ക്കപ്പലടുക്കാത്തത്?
എതു തരംഗദൈര്‍ഘ്യത്തിനിടയിലാണ്
നമുക്കു നമ്മെത്തന്നെ
നഷ്ടപ്പെടുന്നത്?
ഏത് ഉത്തരങ്ങള്‍ക്കുമുകളിലാണ്
ഞാനീ ചോദ്യങ്ങളെയെല്ലാം
ഇനിയും...
തിരുത്തി, മടക്കി,
യൊതുക്കി, ത്തിരുകി
ചേര്‍ത്തു വെയ്ക്കേണ്ടത്?

Sunday 2 September 2012

വീട് പണിയുകയാണ്

മുടങ്ങിക്കിടക്കുകയായിരുന്നു.

ചുറ്റുമുണ്ട്...
കമ്പിയും ഇരുമ്പാണിയും
ചട്ടിയും ചട്ടുകങ്ങളും
കൈക്കോട്ടും മരപ്പലകകളും.
ഇടയ്ക്കിടയ്ക്ക്
കരഞ്ഞു പോയ കര്‍ക്കിടകം
ബാക്കിവെച്ച ദിനങ്ങളും,
വെല്ലു വിളിച്ചുകൊണ്ട്
ചുറ്റിപ്പറ്റി നില്‍ക്കുന്ന
ചോര മണവും.

കേട്ടതാണ്...
അഭിമാനത്തിന്‍റെ
കല്‍ത്തൂണ്‍മേനികള്‍.
അന്തസ്സിന്‍റെ
പൂമുഖത്തിണ്ണകള്‍.
ആവശ്യത്തിന്‍റെ
ഹൃത്തള ഭംഗികള്‍.
സ്വപ്നങ്ങളുടെ
മരജനല്‍ക്കണ്ണുകള്‍.
സ്നേഹ സഹനത്തിന്‍റെ
വാതില്‍ച്ചിരികള്‍.

കണ്ടതോ?
കണ്ണീരിന്‍റെ നനവില്‍,
ദൃഡനിശ്ചയത്തിന്‍റെ
ചാരനിറം.
നന്മയില്‍ മുക്കിയ
വിശ്വാസത്തിന്‍റെ
നേര്‍പ്പടവുകള്‍.
അവക്കിടയില്‍ നിന്നും
ഊര്‍ന്നു വീഴുന്ന
വിയോജിപ്പുകളുടെ
മണ്ണടരുകള്‍.
കുതിര്‍ന്നൊലിച്ച
ചരിത്രത്തിന്റെ
ചുമരിറക്കങ്ങള്‍.

അറിയുകയാണ്,
ചെങ്കല്ലിനെ വെല്ലുന്ന
ചങ്കുറപ്പോടെ...
അമ്മ...
വീണ്ടും...

Friday 31 August 2012

വാക്കുകള്‍ മുറിയ്ക്കുമ്പോള്‍

വാക്കുകള്‍ മുറിയ്ക്കുവാന്‍
നേരമാകുന്നു, രാത്രി-
യേറെ വൈകുന്നു, പ്രിയേ
കാഴ്ച മങ്ങുന്നു, വിട...
കഴിയില്ലൊരിക്കലും
അരികത്തിരുന്നൊരാ -
ക്കണ്ണിലെ നാണം തല്ലും
വെണ്ണിളം തിരയെണ്ണാന്‍
എന്‍റെയീ വരണ്ടിടും
ചുണ്ടില്‍ നിന്നുതിരുമീ -
കവിതക്കൊപ്പം കൂട്ടായ്
കരളും കാതും ചേര്‍ക്കാന്‍
നിന്‍റെയോര്‍മ്മയില്‍ വെന്തെന്‍
രാവുകള്‍ പുലരുവാന്‍
നിന്‍ സ്നേഹക്കാറ്റാലെന്നില്‍
വാസരം പൂ ചൂടുവാന്‍...
അറിയാം, സൂര്യസ്പര്‍ശം-
പോലെയാണിജ്ജീവിതം!
പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ ..
പൊള്ളിടാ, മെരിഞ്ഞിടാം..
കൂട്ടിലേയ്ക്കടച്ചിട്ട
പക്ഷിപോല്‍ ചിറകടി -
യൊച്ച വറ്റിടാം, മൌനം -
പിച്ച വെച്ചടുത്തിടാം.
വാക്കുകള്‍ മുറിയ്ക്കുവാന്‍
നേരമായതു ഞാനൊ-
ട്ടോര്‍ത്തതില്ലല്ലോ, വേണ്ട,-
യെന്തിനീ പരിഭവം?
പിരിയാ, മൊരുമിക്കാം
ഒഴുകാം, സമാന്തര -
ക്കാട്ടുചോലയായ് പൊട്ടി-
ച്ചിതറാം, കൂടിച്ചേരാം..
ഓര്‍ത്തിരുന്നിടാമൊന്നേ-
സത്യ, മീ കിനാവിന്‍റെ
തേരില്‍ സഞ്ചരിച്ചിടും
രണ്ടു യാത്രക്കാര്‍ നമ്മള്‍!
നിന്‍റെ സൗഹൃദത്താലെന്‍-
നോവുകള്‍ കൊഴിയുന്നു
ജീവശാഖിതന്‍ നേര്‍ക്കെന്‍ -
സ്വപ്‌നങ്ങള്‍ മിഴിയ്ക്കുന്നു
നിന്‍ വാക്കു മുറിഞ്ഞറ്റു-
വീണാലുമതിന്‍ തുണ്ടം
ചേര്‍ത്തു പുത്തനാം കാവ്യ-
ക്കൂട്ടു ഞാന്‍ തീര്‍ക്കും, പെണ്ണേ!

  

Friday 24 August 2012

ഓണം വന്നാലും ഉണ്ണി പിറന്നാലും....!

മഴ നനയാനായ് കാത്തു കിടന്നൊരു
പുലരിക്കതിരുണ്ടെന്‍റെ നഭസ്സില്‍
പലകുറിയോണപ്പാട്ടു നിറച്ചൊരു
പുല്ലാങ്കുഴലുണ്ടെന്‍റെ മനസ്സില്‍
പാടുക, തംബുരു മീട്ടുക നാടേ
പാതിരയാണ്, നിലാത്തെളി മാത്രം!
നന്‍മകളാം വരിനെല്‍ക്കതിരേകാന്‍
നീയെവിടുത്രാടക്കിളിമകളേ...?
പുള്ളോപ്പാട്ടിന്‍ ശീലുകളെന്‍, കളി-
മണ്ണിന്‍ വീട്ടിലിഴഞ്ഞൊരു മുറ്റം
ആവണി വന്നവള്‍ പെറ്റു വളര്‍ത്തിയ
പൂവണി നാടു നിറഞ്ഞൊരു ജാലം
മായുകയില്ലതു മറയുകയില്ല-
മനസ്സിലൊരുണ്ണി മദിക്കും കാലം
കോടിയുടുപ്പു, കൊതിച്ചൊരു സദ്യ-
യതിന്നുമസാധ്യതയത്രെ, പലര്‍ക്കും!
വേണ്ട, വരേണ്ട, മഹാബലി, നിന്‍ കഥ
പോംവഴിയല്ലൊരു 'കോമഡി' മാത്രം!
വേണ്ട, വരേണ്ട, മഹാബലി, നീയിനി-
വിപണിയില്‍, മുദ്രിത വേദന മാത്രം!

Sunday 19 August 2012

അടയാളപ്പച്ച

സൈബര്‍ ജനാലയുടെ 
വലതു വശത്തെ  
പച്ച വിളക്കുകളിലൊന്നില്‍ നിന്ന്
ഒരു കിരണം 
എന്റെ ചാറ്റ് ബോക്സിനു നേരെ
തെറിച്ചെത്തുമായിരുന്നു. 
വഴി തെറ്റി വന്നതായിരിക്കാം...
തടസ്സങ്ങളില്ലാത്തതുകൊണ്ടാവാം...
എളുപ്പവഴി തേടിയതാവാം...

മിക്ക രാത്രികളിലും 
ഇതാവര്‍ത്തിച്ചുകൊണ്ടേയിരുന്നു.
പലപ്പോഴും, 
രാത്രി വണ്ടിക്ക്
'യാര്‍ഡി'ലേക്ക് പോകാനുള്ള
സിഗ്നല്‍ തരുന്ന പോലെ, 
ആ വെളിച്ചം 
കെട്ടു പോകാറാണ് പതിവ്...
 
ഇന്ന്, 
ചാറ്റ് ബോക്സെന്ന 
ധവള ചതുരത്തില്‍ 
ആരോ പച്ച കുത്തിയിരിക്കുന്നു:

"അല്പ്പായുസായ ജന്മങ്ങളുണ്ട്..
ചില സൌഹൃദങ്ങളും അങ്ങനെയാണോ?" 

ശുഭാപ്തിക്ക് നിറം  'പച്ച'...
ശുഭാപ്തിക്ക് നിറം 'ചുവപ്പ്'...
നിറ രാഹിത്യം തന്നെ ബുദ്ധി...
ഇനി കണ്ണടയ്ക്കട്ടെ...
അന്ധനായാല്‍...
അടയാളത്തിന് നിറമെന്തിന്? 

 

 

Friday 17 August 2012

"പതിനഞ്ചിന്" ശേഷം...?

ഓണമായോണമായോമലാളേ,  
ഓര്‍ത്തുവെയ്ക്കാന്‍ നമുക്കെന്തു നാളെ?
ഇന്നീ 'പതിനഞ്ച്' നീങ്ങിടുമ്പോള്‍
ഈ ത്രിവര്‍ണ്ണ ധ്വജം താണിടുമ്പോള്‍
വീണ്ടും കലണ്ടറക്കങ്ങള്‍ മാറും
വീണ്ടും പെരുന്നാള, ടുക്കുമോണം...  
ഓറഞ്ചു, പച്ചക്കിടയ്ക്കു, വെള്ള -
പ്പൂക്കള്‍ ചിരിച്ച കരയിലിപ്പോള്‍
മൂളുന്നു പക്ഷികള്‍, ഓണശീലി -
ന്നീണങ്ങളല്ല, മരണ രാഗം...
ഓണത്തിനെത്രയോ മുന്‍പു തന്നെ
ചോണനിറുമ്പുകള്‍ കൂട്ടമായി
പൂവറുത്തിട്ട കളത്തിലെല്ലാം
പൂവില്ല,  ചോരയാണോമലാളേ...
പണ്ടു പാതാളത്തിലേക്കയച്ച
മാവേലി വീണ്ടുമിങ്ങെത്തുമെന്ന -
തോന്നലേ വേണ്ട, വന്നെത്തിയെന്നാല്‍
'ക്വട്ടേഷ' നായിടാമോമലാളേ...
പുത്തന്‍ പണം പെരുപ്പിച്ചു ലോകം!
സ്ഥിതിസമത്വക്കണ്ണുടച്ച കാലം!
അധികാരികള്‍? പുതിയ വാമനന്മാര്‍?
കൊതിയരായി, കാലദോഷമായി...
ഓണമായോണമായോമലാളേ,  
ഓര്‍ത്തിരിക്കാന്‍ നമുക്കെന്തു വേറെ?

Sunday 12 August 2012

മരുന്നില്ലാത്തത്

എന്റെ വിശാല-
മനസ്സു പോലെ-
യുണ്ടെന്റെ വീടിന്നു-
മൊരു ടെറസ്സ്..
കാണുമാകാശവും,
നാലു ദിക്കും,
കാറ്റുകൊള്ളാം, വെയില്‍
കാഞ്ഞിരിക്കാം..
  
എന്റെ വീടിന്റെ
ടെറസ്സില്‍ നിന്നാല്‍
കാണുന്നു ഞാന്‍ 
രണ്ടു കെട്ടിടങ്ങള്‍... 
എത്ര നാളിവയിതേ- 
നിന്ന നില്‍പ്പില്‍
കണ്ണിലൂടെന്തേ- 
പറഞ്ഞിടുന്നൂ!
ചിറകുകളുണ്ടിവ-
ക്കെങ്കില്‍പോലും,
ഇളകാതെ, ചിറകൊ -
ന്നനക്കിടാതെ,
ഇമകളിടക്കിട-
ക്കായ്ഞ്ഞു വെട്ടി,
ഇരുകണ്ണില്‍ മഞ്ഞ-
ച്ചിരിയുണര്‍ത്തി-
പ്പുലരുംവരേയ്ക്കുള്ള 
നില്‍പ്പു കണ്ടാല്‍,
കൊതി മാത്രമല്ലെനി-
ക്കു, ണ്ടസുഖം നിറയും-
മനസ്സു, മസ്വസ്ഥതയും...
പലനാളായ് കണ്ടു-
സഹിച്ചതാണേ... 
പറയാതിരുന്നാല-
തേറുമിപ്പോള്‍...
എന്റെ വിശാല-
മനസ്സു കൊണ്ടാ -
ണിതുവരെ ഞാനി-
തൊളിച്ചതോര്‍ക്ക!

ഞാനൊരു ജറ്റു-
വിമാനമായി-
മാറട്ടെ, താവള-
മെന്‍ ടെറസ്സും, 
കത്തിപ്പറന്നു ചെ-
ന്നിടമുറിച്ച്, പൊട്ടിച്ചി-
ടട്ടെയാക്കെട്ടുറപ്പ്‌...

Wednesday 8 August 2012

എന്നെ വെറുതെ വിടുക!

ആരു  നീ, ഉറങ്ങാതെ
കാത്തിരിക്കുന്നു; വീണ്ടു-
മോര്‍മ്മതന്‍ കനലൂതി -
ക്കാച്ചി, പൊന്നുരുക്കാനോ?
വായിച്ച വരികളില്‍
വാക്കുകള്‍ക്കിടയില്‍ വീണ  
കണ്ണുനീരല്‍പ്പം ചേര്‍ന്നെന്‍  -
ചിന്തകള്‍ നനയ്ക്കിലും,
ഗതകാലത്തില്‍ ചൈത്ര -
മാസത്തിലെന്നോ തമ്മില്‍-
കണ്ട പരിചയം തൂവല്‍-
സ്പര്‍ശമായ് ഗണിക്കിലും,  
വേണ്ട, യീയിരുട്ടിലെ
വേറിട്ട കുളമ്പടി -
ശബ്ദവും വെളിച്ചത്തി-
ന്നരണ്ട സാന്നിദ്ധ്യവും
പേറിയെന്‍ വിജനമാം -
വീഥിയിലൂടെ, മൂക-
മേകനായ്‌ ചലിയ്ക്കുവാ  -
നാണെനിക്കേറെയിഷ്ടം.

(ഇനി സന്ദേശം വന്നാല്‍
ഞാനെന്റെ മൊബൈലിന്റെ
സിം കാര്‍ഡു മാറ്റും, പുത്ത-
നൈഡിയുണ്ടാക്കും മെയിലില്‍...)

Tuesday 7 August 2012

കൂടിക്കാഴ്ച

മഴ വരുന്നു;
മൂവന്തിയാവുന്നുണ്ട്,
ക്ഷണികമോര്‍മ്മകള്‍
പാഞ്ഞുപോകുന്നുണ്ട്,
കിളിമരച്ചോട്ടി-
ലാരുമില്ലെന്നൊരു
കുളിരുകോരുന്ന
കാറ്റു മൂളുന്നുണ്ട്...
മൊഴിയടര്‍ന്നു, ചു-
ണ്ടിതള്‍വിറച്ചില്ല, നിന്‍ -
കവിളിലില്ലാ-
വിഷാദരേണുക്കളും 
വഴിതിരഞൊടുവി
ലിന്നീ 'പരസ്പരം...'
പ്രണയമെന്തേ...
ചിരിച്ചില്ല പിന്നെയും! 
രജതരേഖകള്‍
മിന്നും ശിരസ്സുകള്‍
കരിപിടിപ്പിച്ച-
തെന്തിനെന്നോര്‍ത്തു നാം
ചിരി പൊതിഞ്ഞാദ്യ-
നിമിഷം കൊഴിയ്ക്കവേ,
ഇമകളെന്തേ...
തിരയുന്നതിപ്പോഴും!
എവിടെ സൂക്ഷിച്ച
മന്ദാരമലരുകള്‍?
എവിടെ നാം കോര്‍ത്ത
സ്വപ്നക്കൊലുസുകള്‍?
മാമരത്തിന്റെ
മഞ്ഞച്ചമേനിയില്‍
മാഞ്ഞതെന്നു 'നാ-
മാക്ഷര'പ്പാടുകള്‍?
പഠന കാലം
പകുത്ത കൌമാരങ്ങള്‍
കുപിത യൌവ്വ-
നാവേശ, മാസക്തികള്‍
പൊടിപിടിച്ചു -
മുഷിഞ്ഞ ഗൃഹാതുര -
സ്മരണതന്‍ മൂക-
സഞ്ചാര വേളകള്‍...
പാഞ്ഞുപോകയാ -
ണോടിവള്ളത്തിന്റെ
ചേലുപോല്‍,  ജല -
ഘോഷമായിപ്പോഴും!
മഴ വരുന്നു;
മൂവന്തിയാവുന്നുണ്ട്,
വഴിവിളക്കുകള്‍
നമ്മെ നോക്കുന്നുണ്ട്,
മിഴികള്‍ പെയ്തിറ-
ങ്ങേണ്ട, പിരിഞ്ഞിടാം..
പ്രണയമിപ്പോഴു-
മുണ്ടെന്നറിഞ്ഞിടാം!

മഴ

മഴ, കറുത്ത മുഖം കനത്തു
പുറത്തു നിന്നു വിതുമ്പവേ,
മഴ, മനസ്സിലൊരായിരം കുളി-
രോര്‍മ്മകള്‍, തുടി താളമായ്...
മഴനനഞ്ഞ കിനാവിലേക്കൊരു
മുരളിയൂതിയിറങ്ങവേ,
മിഴി നിറഞ്ഞൊരു ജലകണം, മഴ-
വില്ലു തീര്‍ത്ത പ്രപഞ്ചമായ്...

മൊഴി തകര്‍ന്നടിമുടി നനച്ചുട-
ലറിയുമീ മഴ, പേമഴ
തൊടി കുതിര്‍ന്നിടവഴി മുറിഞ്ഞു-
തുളുമ്പുമീ മഴ, പെരുമഴ
ബാല്യ കൌമാരങ്ങള്‍ പൂത്ത
തുരുത്തിലീമഴ, പൂമഴ
കത്തിയെരിയും തൃഷ്ണതന്‍ 
മരുഭൂവിലമൃതാം തേന്‍മഴ...

കൂരയില്ലാജീവികള്‍ക്ക -
നുകൂലമല്ലിതു ഭയമഴ
പേടിയില്ലാത്തോര്‍ക്കിതുത്സവ
രാഗമാകും മദമഴ...
അഴലറിഞ്ഞ മനങ്ങളില്‍ നുണ 
പെയ്തിറങ്ങും വിഷമഴ
വഴി തകര്‍ത്തിടിവാളുവെട്ടി 
കൊല വിളിച്ചൊരു നിണമഴ

മഴ, മുഖം തകരുന്ന കാല -
ക്കെടുതിയാണേ, ചതിമഴ
മഴ വരുന്നേ, മൊഴിമടക്കാം
മിഴിയടയ്ക്കുക, മഴ മഴ !

Tuesday 3 July 2012

പുറപ്പാട്



കറുത്ത കുടയും 
പിടിച്ചു സൂര്യന്‍
തിരിച്ചു പോകുമ്പോള്‍
മറയും പകലിലൊ-
രമ്മമരത്തിന്‍
മുഖം കനക്കുന്നു.
വീശിയടിച്ച പൊടി
ക്കാറ്റില്‍ ചെറു -
ചില്ലകള്‍ കൈകൊട്ടി -
ച്ചിരിച്ചു നില്‍ക്കെ 
വാനില്‍പ്പറവ-
ച്ചിറകുപിടയ്ക്കുന്നു.
ജനലിന്നപ്പുറ- 
മനവധി വയലുകള്‍ 
കാത്തു കിടക്കുന്നു 
വരണ്ട ചുണ്ടു- 
പിളര്‍ത്തിപ്പുഴകള്‍ 
ദാഹമുണര്‍ത്തുന്നു.
പുതു  മണ്ണിന്‍ നന-
ഗന്ധമുണര്‍ന്നെന്‍ 
നാസിക വിടരുമ്പോള്‍ 
അകത്തളത്തിലു -
റങ്ങിയ വിത്തുകള്‍ 
ശ്വാസമയക്കുന്നു.
നിനച്ചിരിയ്ക്കാ-
തൊരുനീര്‍ത്തുള്ളി 
യുടഞ്ഞൂ കവിളൊന്നില്‍..
തുടച്ചു വിരല്‍ നീ -
ങ്ങുന്നതിന്‍ മുന്‍പേ 
ചെരിച്ചു വിതറുമ്പോള്‍ 
അടുത്തു കേള്‍ക്കാം  
ചുവടുകള്‍ ചടുലം 
താളം ദ്രുത ചലനം 
കുളിച്ചു  കയറി -
വരുന്നൂ, വഴിയില്‍  
നിറഞ്ഞു പൂക്കുന്നു.
പടിപ്പുരക്കി-
പ്പുറം കടന്നി - 
ട്ടുറഞ്ഞു നില്‍ക്കുമ്പോള്‍ 
പറന്നു പാറി -
പ്പുരപ്പുറത്തൊരു 
നര്‍ത്തനമാടുമ്പോള്‍ 
എതോലക്കുടില്‍ 
പീലിത്തുമ്പാ -
ണിന്നും കരയുന്നു?
എതുകിനാവീടിന്‍ 
ചുമര്‍ചിന്നി-
പ്പൊട്ടിച്ചിതറുന്നു? 
എതൊരഹങ്കാ-
രത്തിന്‍ ബീജക-
മാരുവിതയ്ക്കുന്നു? 
എതുനിലങ്ങളി-
ലോമല്‍ച്ചുണ്ടുകള്‍   
ഭീതി കുടിക്കുന്നു? 
വേണ്ടയെനിക്കിനി 
കല്‍പ്പന തീര്‍ത്ത
ഗുരഹാതുര മേല്‍ക്കൂര
വേണ്ടയെനിക്കെന്‍ 
ഭാവന പെയ്ത 
നനഞ്ഞ ജനല്‍ച്ചതുരം  
പുറപ്പെടട്ടെ, പുറം-
തോല്‍ പൊട്ടിയ
നഗ്നതയായ് ഞാനും 
ചോരും രാക്കുട- 
കീഴില്‍, ബോധ-
മലക്കി വെളുപ്പിക്കാന്‍..!

Friday 29 June 2012

കാത്തിരിപ്പ്


നഷ്ടക്കിനാവിന്റെ പൊട്ടും പൊടിയുമായ്‌ 
കൂരിരുള്‍ക്കായല്‍ കനത്തു നില്‍ക്കുന്നേര -
മോര്‍മ്മതന്‍ ചില്ലെറിഞ്ഞാരോ മുറിച്ചോരെന്‍ -  
മാനസം തുന്നിക്കരയ്ക്കിരിക്കുന്നു ഞാന്‍.
നേരം വെളുക്കുന്നതിന്‍മുന്‍പെനിക്കെന്റെ 
നേരും നെറിയും തിളപ്പിച്ചു വാര്‍ക്കണം   
നാരായവേരില്‍നിന്നൂര്‍ജ്ജം വലിച്ചെന്റെ
ചില്ലകള്‍തോറും ചലനം പകര്‍ത്തണം
നെഞ്ചിന്‍ നെരുപ്പോടിലെരിയുന്നയക്ഷര-
ച്ചൂടുപോകാതെപ്പൊതിച്ചോറു കെട്ടണം 
യാത്രയാകുന്നതിന്‍മുന്‍പല്‍പ്പമാത്രകള്‍ 
കാത്തെടുത്തൊരുവേള ധ്യാനിച്ചിരിയ്ക്കണം 
നേരം വെളുക്കുവാനേറെയുണ്ടെന്നേതു
മൂങ്ങ മൂളുന്നുവോ, ചീവീടുരച്ചുവോ? 
ഓര്‍മ്മതന്‍ ചീളേറ്റു വീണ്ടും മുറിഞ്ഞോരെന്‍  
വെള്ളിനൂല്‍ത്തുമ്പും കുതിര്‍ന്നു ചോക്കുന്നുവോ? 


Sunday 6 May 2012

മടക്കയാത്ര 


പിറക്കാത്ത മകനേ-
യെനിക്കു നിന്‍ ജന്മം
ഗണിക്കേണ്ട, ലോകം-
പിഴയ്ക്കുന്ന കാലം
പഴക്കാടു വെട്ടി-
ത്തെളിച്ചിട്ടമണ്ണില്‍
പടച്ചോറുമാത്രം;
ജനിക്കാതിരിയ്ക്ക!
പ്രിയപ്പെട്ട മകളേ,
പടിഞ്ഞാറു നോക്കി -
ച്ചിരിക്കേണ്ട, സൂര്യന്‍
ചതിക്കുന്ന നേരം
ഉടുപ്പിട്ടു വീടിന്‍-
പുറത്തേക്കിറങ്ങി -
ക്കളിക്കേണ്ട, നോട്ടം
വിയര്‍ക്കുന്നു വഴിയില്‍..

വഴക്കിട്ടു പോയി-
ക്കുടിച്ചെത്തിയച്ഛന്‍
കുടഞ്ഞിട്ടൊരമ്മ-
ക്കിനാവിന്റെ തൊട്ടില്‍
കയര്‍ പൊട്ടി വീണോ-
രിടം നോക്കി വീണ്ടും
നടക്കുന്ന പെങ്ങള്‍
മുറിഞ്ഞറ്റ ബോധം
നരിച്ചീറു കീറി-
പ്പറിച്ചന്തരീക്ഷം
കറുപ്പിച്ചു കണ്ണീര്‍-
കുടിപ്പിച്ച വര്‍ഷം
തകര്‍ത്തിട്ടു പോയോ-
രിടത്താണ് നമ്മള്‍
ചിതല്‍പ്പുറ്റിനൊപ്പം
ചലിയ്ക്കുന്നതിപ്പോള്‍..

കരിമ്പക്ഷി  വീണ്ടും
പകല്‍ തിന്നിടുന്നു
പടിഞ്ഞാറു ചോര-
ക്കറയില്‍ മുക്കുന്നു
പുറമ്പോക്കിലാരോ
പഴിക്കുന്നു ജന്മം
കുടംകോരി മുറ്റ-
ത്തുടഞ്ഞ നിര്‍ഭാഗ്യം
മതില്‍ കെട്ടിനിര്‍ത്തു-
മാള്‍ക്കൂട്ടത്തിനുള്ളില്‍
നിറങ്ങളായ് വേറിട്ട
കള്ളിപ്പെരുക്കം
വിയര്‍ക്കാതെയെന്നും
നുണയ്ക്കുന്ന വീഞ്ഞില്‍
മയങ്ങുന്ന പുത്തന്‍-
തലമുറച്ചിത്രം

വിഷം തീണ്ടിടുന്നൂ
മനസ്സും നഭസ്സും
പുഴപ്പാട്ടുമൊപ്പം
കുളിര്‍ തന്ന കാറ്റും
ചിരിയ്ക്കുന്ന കാടും
കടലും നിലാവും
പിറക്കുന്ന കുഞ്ഞും
പൊഴിക്കുന്ന വാക്കും
നിനക്കായി മാത്രം
വിരിഞ്ഞില്ല പൂക്കള്‍
നമുക്കായി മാത്രം
കിളിപ്പാട്ടുമില്ല
എനിക്കെന്റെ ദാഹം
നിനക്കു നിന്‍മോഹം
വിളിച്ചോതിടുന്നോര്‍
മുറിയ്ക്കുന്നു രാഗം

പണ്ടൊരാള്‍ക്കൂട്ടം
മെനഞ്ഞ സ്വപ്‌നങ്ങള്‍
പറിച്ചെടുത്താരോ-
മുറിച്ചു നീക്കുമ്പോള്‍
മുതുക്കിക്കവുങ്ങു-
മുറ്റത്തേതു കോണില്‍
വിറച്ചോതിയാരും-
ചുവക്കാത്തതെന്തേ?
ദൈവനാടെന്നു
പേരിട്ടോമനിച്ചോര്‍
വിരുന്നൂട്ടി വില്‍ക്കുവാ-
നിനിയെന്തു ബാക്കി?
പകര്‍ത്തുകീപച്ച
തിരിച്ചെത്തിടുമ്പോള്‍
ചലിയ്ക്കുന്ന ചിത്രം
ചരിത്രമായേക്കാം !

മടിക്കേണ്ട മകളേ,
മടങ്ങാം, നമുക്കീ -
മടുപ്പിച്ച നാടിന്‍
നടുക്കത്തില്‍ നിന്നും
നഗരങ്ങളൊന്നും
ദരിദ്രങ്ങളല്ല
മനുഷ്യന്‍ മനസ്സില്‍
മരിക്കാത്ത കാലം!

Friday 4 May 2012

ഒഴിവാക്കാന്‍ വയ്യാത്ത ചിലത്...


അവള്‍, 
ചൊക ചൊകാ... 
സുന്ദരിയായിരുന്നു.. 

അവനോ, 
ദൃഡഗാത്രന്‍... 
സുന്ദരനും. 

തെരുവോരത്ത് 
വീമ്പിളക്കി 
നില്‍ക്കുകയായിരുന്നു..

രണ്ടുപേരേയും 
പൊക്കിയെടുത്തതും
കൊണ്ടുപോയതും 
പെട്ടെന്നും. 

നഗ്നയാക്കി, 
മെത്തയ്ക്കരികില്‍
നിര്‍ത്തിയപ്പോള്‍, 
അവള്‍ പിറുപിറുത്തു.

അരിഞ്ഞടുക്കി, 
വൈദ്യുത ശ്മശാനത്തിലേക്കെടുക്കും മുന്‍പ് 
ഒരാളുടെയെങ്കിലും 
കണ്ണീരു കാണാനായല്ലോ... 

തൊലിപൊളിഞ്ഞ്
തിളയ്ക്കുന്ന പുളിവെള്ളത്തില്‍ 
ചത്തു മലയ്ക്കും മുന്‍പ് 
അവന്‍ ശപിച്ചു.

ഇതു  ചെയ്തവന്,  
പ്രമേഹം തന്നെ! 

ഇന്നും,
കണ്ണീരൊപ്പിയും...
രക്തം പരിശോധിപ്പിച്ചും.... 

എന്നാലും, 
സാമ്പാറിന്റെയും 
സാന്‍ഡ്‌വിച്ചിന്റെയും 
രുചിക്ക്,
ചിലതൊക്കെ ഒഴിവാക്കാന്‍ വയ്യേ!


പ്രതീക്ഷ

പുതിയ കാഴ്ചകള്‍ നിറയുന്നു ചുറ്റിലും
പഴയ കണ്ണില്‍ പരിഭ്രമക്കൂടുകള്‍
നിറകതിര്‍ പുഞ്ചിരിക്കാത്ത ജീവിത -
ക്കരിനിലങ്ങള്‍, ചുവക്കുന്ന വാക്കുകള്‍
ഇന്നലെകള്‍ കുടുങ്ങിയകണ്ണുകള്‍
പിന്‍നിലാവുകള്‍ ഭൂതസഞ്ചാരങ്ങള്‍ 
പണ്ടു ചായം കൊടുത്ത ചിത്രാംബരം
നാളെ നേടാന്‍ നനയ്ക്കും പ്രതീക്ഷകള്‍

തോരണം ചാര്‍ത്തി നില്‍ക്കുന്ന സന്ധ്യകള്‍
തേനില്‍മുക്കിച്ചിരിച്ച വാഗ്ദാനങ്ങള്‍
യാത്രകള്‍ വൈകിയാല്‍, വഴിതെറ്റിയാല്‍
പേക്കിനാക്കള്‍ ചുരത്തുന്ന വീഥികള്‍
വറുതി മാത്രം മരിക്കാത്ത നാളുകള്‍
വാതുകള്‍, വിലപേശുന്ന വേളികള്‍
കാരണം കടഞ്ഞെത്തുന്നതിന്‍ മുന്‍പ്
പാതി തുപ്പുമന്വേഷണാവര്‍ത്തനം

പോക്കുവെയിലില്‍ത്തളരും ധമനികള്‍
നോക്കിനും കൂലി തേടുന്ന വേലകള്‍
ഭാഷയും, ഭോഗ - ഭക്ഷണാസക്തിയും
ഘോഷമാക്കുന്ന കാഴ്ച്ചബംഗ്ലാവുകള്‍
യന്ത്രസങ്കേത സാഗരം കനിയുന്ന
തന്ത്രവിദ്യതന്‍ ചാകരക്കോളുകള്‍
പുതിയ വേഷങ്ങള്‍, ഭൂഷകള്‍, വാഹന -
ക്കൊതി, നുരയ്ക്കുന്ന മാദകരാത്രികള്‍

ഇനിയുമിവിടെയുണ്ടേറെപ്പ്രദര്‍ശന-  
നിരകളായ്ത്തീര്‍ന്ന കണ്‍കെട്ടു വിദ്യകള്‍
വെറുതെവീണ്ടു മുള്‍ക്കണ്ണു പായിക്കവേ
മനമൊരോര്‍മ്മക്കടലുനീന്തുന്നുവോ?

ഹരിതസാനുക്കള്‍, പുഴകള്‍, കിളിപ്പാട്ട്‌
പഴയ പട്ടണം, കട കടാ വണ്ടികള്‍
പുലരിമഞ്ഞില്‍പ്പുതച്ചനെല്‍വയലുകള്‍
തോട്ടുവക്കില്‍ ചിരിച്ച പൂക്കൈതകള്‍
ചിതലെടുത്ത വിദ്യാലയച്ചുമരുകള്‍
മഷി കുടഞ്ഞിട്ട ബാല്യശേഷിപ്പുകള്‍
ഉയരുവാന്‍ നമിക്കേണമെന്നുരുവിട്ട
പഴയമൊഴികളാം മധുരനെല്ലിക്കകള്‍

വിനയവും സദാചാരവും ജീവിത -
പ്രേമവും മാതൃഭാഷയും, മൂല്യവും
വിശ്വസംസ്ക്കാര പാലകരാകുവാന്‍
വീറുണര്‍ത്തിച്ച വാക്കും പ്രവൃത്തിയും
വീണുപോയോ കളഞ്ഞോ കവര്‍ന്നുവോ  
മണ്ണടിഞ്ഞോ മനം മരവിച്ചുവോ
ഇന്നലെയില്‍ക്കുടുങ്ങിയ കണ്ണില്‍ നി-
ന്നിത്തിരിക്കണ്ണുനീരടര്‍ന്നിറ്റുവോ? 

പുതിയ കാഴ്ചകള്‍ പടരുന്നു ചുറ്റിലും
പഴയ കണ്ണില്‍ പരിഭ്രമക്കാടുകള്‍
നിറനിലാവണിഞ്ഞീടാത്തജീവിത -
പ്പെരുവഴിയില്‍ച്ചുവക്കുന്നു വാക്കുകള്‍

ഇന്നു ചായം കൊടുക്കുന്ന ജീവിത -
ച്ചിത്രണങ്ങളില്‍ സ്വപ്നം കലര്‍ത്തുക
പിന്‍ നിലാവില്‍ നിന്നൂറുന്ന രശ്മികള്‍
മുന്നിലേക്കു തിരിച്ചു വിട്ടേക്കുക
നേരുചീന്തിപ്പറിച്ചു കാണിയ്ക്കുവാന്‍
മധുരമില്ലാത്ത വാക്കു കൂര്‍പ്പിക്കണം
വരികളില്‍ കണ്ണു കുതറി മാറുമ്പോഴും
ഇരുവരികള്‍ക്കിടയ്ക്കു വായിക്കണം

ഇന്നലെയെത്തിരുത്തട്ടെ തൂലിക
ഇന്നിനൊപ്പം ചലിക്കട്ടെ ചിന്തകള്‍  
വേര്‍പ്പുനീരില്‍ക്കുതിരട്ടെ ഭൂമിക
നേരറിവായ്‌ പുലരട്ടെ നാളെകള്‍ 
കോര്‍ത്തുവെച്ചിടാം വീണ്ടും പ്രതീക്ഷകള്‍  
കാത്തുനില്‍ക്കുക, കാലം കുതിക്കയായ്,
മെല്ലെ മെല്ലെ കിഴക്കിണിക്കോലായില്‍
കുങ്കുമപ്പൂ വിരിഞ്ഞു കാണും വരെ...!



Sunday 22 April 2012

നദി മുറിച്ചുകടക്കുമ്പോള്‍


കര്‍ണാവതി എക്സ്പ്രെസ്സ് 
നദി മുറിച്ചുകടക്കുമ്പോള്‍,
വായുവേഗതകൊണ്ട്
ജലശാന്തതക്ക്  
മുറിവേല്‍ക്കുകയാണ് ...

അങ്കലേശ്വറിലെ 
പുകക്കുഴലുകള്‍ കരിതുപ്പിയ 
സൂര്യമുഖം
ഇന്നിന്റെ 
സമരപ്പന്തലൊഴിയുകയാണ്... 

വാഴയും പപ്പായയും
കരിമ്പും നിലക്കടലയും
തിങ്ങിയ തോട്ടങ്ങള്‍,
പച്ച മനുഷ്യക്കൂട്ടങ്ങളെപ്പോലെ...
തോട്ടങ്ങളിലെ പാട്ട് 
തോര്‍ന്നതല്ല,
കേള്‍ക്കാതെ പോയതാണ്.

ഇരുണ്ട കരകളുള്ള 
വെള്ളച്ചേല ചുറ്റി,
സീമന്തരേഖയിലെ
സിന്ദൂരം മായ്ച്ച്,
മുറിവേറ്റവള്‍...
നര്‍മ്മദ. 

കുഞ്ഞോളങ്ങള്‍
നീറുമ്പോഴും,
കരളേറ്റി മൂളുന്നുണ്ടാവും 
കാറ്റേറ്റു പാടിപ്പോന്ന 
ഒരാന്ദോളനം...
''ബചാവോ... ബചാവോ..!"

കര്‍ണാവതി എക്സ്പ്രെസ്സ് 
നദി മുറിച്ചുകടക്കുകയാണ്... 
 

Thursday 19 April 2012

സ്നേഹിതക്ക്‌

പ്രിയ സ്നേഹിതേ...
നീയെനിക്കാര്, ചൊല്ലൂ...!

ഒരു വിളിയില്‍, മൌനം 
മുറിക്കുമ്പോഴും,
മൃദു മൊഴിയിലൊരു നോ-
വുണങ്ങുമ്പോഴും,
ജനലഴിതൊടും  പനീര്‍ -
പ്പൂവുപോല്‍ പിന്നെയും,
ജനുവരിയോരോര്‍മ്മയാ -
യുണരുമ്പോഴും,
പ്രിയ സ്നേഹിതേ...
നീയെനിക്കാര്,  ചൊല്ലൂ!

തര്‍ക്കുത്തരങ്ങളില്‍
തൂങ്ങിനിന്നും, കളി -
ച്ചിരിമഴയിലേക്കു കാല്‍-
വഴുതിവീണും,
അകലെയാകാശ സ-
ഞ്ചാരിതന്‍ ചിറകടി -
ച്ചിതറലില്‍ ജനിമൃതി-
യളന്നെടുത്തും, 
ഏതോ വിരുദ്ധ തീ-
രങ്ങളില്‍ നിന്നൊരേ -
ചേതോവികാരമായ്
മാറി നമ്മള്‍..
നഗരവഴിവക്കിലൂ -
ടൊഴുകുന്ന പുഴകളില്‍
നൌകകള്‍ മറന്നു, തുഴ -
യുന്നിതെന്നും... 
പ്രിയ സ്നേഹിതേ...
നീയെനിക്കാര്, ചൊല്ലൂ!

വിരസമാം പകലുകള്‍..
വ്രണിതമാം സന്ധ്യകള്‍..
വിരഹാര്‍ദ്രമാം
രാവറുക്കുവാനായ്..
അര്‍ത്ഥശൂന്യങ്ങളാം 
വാചാലതക്കുമേല്‍ 
സ്വപ്‌നങ്ങള്‍ ചാലി-
ച്ചെടുത്തു നമ്മള്‍...
ശൂന്യതയിലൂളിയി -
ട്ടാഴങ്ങളില്‍ ചെന്നു
മുത്തുകള്‍ തിരഞ്ഞു
മുന്നോട്ടു നീങ്ങേ,
സ്വരമല്ലപസ്വര-
രാഗവിസ്താരങ്ങള്‍ 
ജീവിതാസക്തിയായ്
തീര്‍ന്നതെന്തേ?
പ്രിയ സ്നേഹിതേ...
നീയെനിക്കാര്, ചൊല്ലൂ!

വേനലും വര്‍ഷവും
ആര്‍ദ്രമാമാതിരയു -
മിനിയുമെതിരേറ്റിടാം
കാലഭേദം...
സ്നേഹിതേ, പിരിയുകി -
ല്ലൊരുനാളു, മെന്നുള്ള 
വാക്കിലുണ്ടോ, പ്രണയ -
സൂര്യതാപം?
ഇലകള്‍ പൊഴിയുന്ന ചുടു-
ജീവിതക്കാടുകളില്‍ 
ഇനിയുള്ളതൊരുപകുതി
പച്ച മാത്രം!
നീയെനിക്കാരെന്തു -
മായിരുന്നാലുമീ -
മദ്ധ്യാഹ്ന ഗീതം
നിനക്കു സ്വന്തം!
പ്രിയ സ്നേഹിതേ...
നീയിനിയെന്തുചൊല്ലും!
പ്രിയ സ്നേഹിതേ....
പ്രിയ സ്നേഹിതേ....


Sunday 15 April 2012

ഉഷ്ണസ്ഥലികള്‍


ശ്യാമഗാത്രിയാം രാവിന്‍, നിമ്നോന്നതങ്ങളില്‍
രാക്കുയില്‍ പാട്ടില്‍, വിഷധൂളിതന്‍ ദുരാശകള്‍
മുറിച്ചുകീറി, ഘടികാരസൂചിയെന്‍ വര്‍ണ്ണ -
ച്ചിത്രസ്വപ്‌നങ്ങള്‍ നെയ്ത രാക്കരിമ്പടത്തിനെ..

സ്വനഗ്രാഹിയാം 'ഷവറൊ' ഴുക്കും ജലഭേരി,
കുതിരും സംഗീതത്തില്‍ നനഞ്ഞു കാക്കക്കുഞ്ഞായ്
ഭക്ഷണം ക്ഷണമെന്നാരോ പഠിപ്പിക്കുന്നൂ, കാല -
ഭയമെന്നെയുമൊരു 'സാന്‍ഡ്‌വിച്ചി'ലൊതുക്കുന്നു.

ഭിക്ഷ യാചിച്ചെത്തിയൊരുണ്ണിതന്‍ നിഴലിനെ -
ത്തട്ടിമാറ്റിയ കുതിപ്പെന്തിനെന്നോര്‍ക്കാന്‍പോലും
നേരമില്ലൊട്ടും, വണ്ടി കിട്ടിയില്ലെങ്കില്‍, തെണ്ടി -
യാകുവാനതു മതി, 'മാന്ദ്യ'മാണെല്ലാദിക്കും...

തലയില്‍ തട്ട്, കണങ്കാലിലോ മുട്ട്, പുറ -
സ്സഞ്ചിയാലൊരു തള്ളല്‍; ഉള്ളിലോ പുറത്തോ ഞാന്‍?
വീണ്ടെടുത്തെന്നെ ശ്വാസനാളത്തിലുടക്കിയ -
ശബ്ദവും, വിയര്‍പ്പിന്റെ ഗന്ധവാഹിനിക്കുള്ളില്‍...

മുന്നിലോ, മുറുമുറുക്കുന്നൊരാള്‍, അരിയും തിന്നാ -
ശാരിയേയും കടിച്ചലയും മൃഗത്തെപ്പോല്‍
പ്രാന്തദേശത്തില്‍ വണ്ടി പിന്നെയും നിറയ്ക്കുന്നു
മാടുപോലൊടുങ്ങാത്ത ജീവിത സഞ്ചാരങ്ങള്‍ ...

ഭ്രാന്തസങ്കേതത്തിന്റെ പിടിയില്‍ പിടയ്ക്കുന്ന
പാന്ഥരാമാക്രാന്തത്തിന്‍ കൊഴിയാനിഴലട്ടകള്‍
തിരക്കില്‍, തിരനോട്ടത്തിന്‍ തിമര്‍പ്പില്‍, സുഖാലസ്യ -
ക്കുരുക്കില്‍ കടംകൊണ്ട പുത്തനാം ചാവേറുകള്‍...

ജനവാതിലില്‍ തുപ്പിത്തെറിച്ച മുക്കൂട്ടുകള്‍
പോയകാലത്തിന്‍ പാപക്കറയാം സമ്മാനം പോല്‍
വശ്യമാം പരസ്യങ്ങള്‍, ഫോണക്കക്കൊളുത്തുകള്‍
കോര്‍ത്തതാരുടെ മാനം; അമ്മയോ നേര്‍പെങ്ങളോ?

പ്രണയംപോലുമെത്ര നിസ്സാരം, നിരത്തിന്റെ -
പുളയും വളവില്‍ വിസ്മരിക്കും വികാരങ്ങള്‍...
ഹസ്തദാനത്താല്‍ ചതിച്ചിരികള്‍ ചുരത്തുന്ന
വ്യക്തിസ്വത്വങ്ങള്‍, വിഷബീജസംക്രമണങ്ങള്‍...

പ്രണവം പോലുമല്പവേളതന്നാഘോഷമാ -
യണിയും നിരച്ചാര്‍ത്തിലൊരു വിസ്മയം മാത്രം...
യന്ത്രമന്ത്രങ്ങളുഷ്ണക്കാടുകള്‍ പെരുക്കുന്നു
അശാന്തമസ്വസ്ഥമാം കാലത്തിന്‍ നെടുവീര്‍പ്പും!

വ്യവസായത്തിന്‍ കരിമ്പാതകള്‍ തോറും പായും
തേര്‍ക്കുതിരകള്‍, തിമിരംതിന്ന വിളക്കുകള്‍...
സിഗ്നലില്ലാതെന്‍  വണ്ടി നിന്നുപോയിടക്കൊന്നു -
കൂകുവാന്‍ മറന്നുപോയ്‌, കിതച്ചു പാഞ്ഞു വീണ്ടും...

വഴിയിലെന്നെയും വിസര്‍ജ്ജിച്ചുപോം വിദ്യുത് സര്‍പ്പ-
ജഠരാഗ്നിയിലേതു കുഞ്ഞാര്‍ത്തു കരയുന്നു?
നേരമില്ലാര്‍ക്കും വിളി കേള്‍ക്കുവാന്‍ വണ്ടിച്ചക്ര -
രോദനങ്ങളില്‍ പണ്ടേ ചതഞ്ഞു മരിച്ചോര്‍ നാം!

രക്ഷകരാകുമവതാരങ്ങള്‍, കാലത്തിന്റെ -
ലക്ഷണം പറഞ്ഞവര്‍, പ്രത്യയശാസ്ത്രോക്തികള്‍
പേറുന്ന മൌനം ഭേദിച്ചെത്തെട്ടെ കുഞ്ഞേ നിന്റെ
വേദന പെറ്റമ്മതന്‍ നീറ്റലായ്‌ പടരട്ടെ!

രാത്രിവണ്ടിയെന്‍ ജഡവും വീട്ടിലേക്കെടുക്കുമ്പോള്‍
വേണ്ട, തീര്‍ക്കേണ്ട, പുത്തന്‍ ചിതതന്നുഷ്ണസ്ഥലി...
ജീവിതം കത്തിത്തീര്‍ന്നൊരീകബന്ധങ്ങള്‍ക്കിനി-
വേണ്ടതീമണ്ണിന്‍മാറിലിത്തിരി ജലസ്പര്‍ശം!


Friday 13 April 2012

ഞങ്ങള്‍ക്കെല്ലാം ഒറിജിനലാണേ...


മറാഠ മണ്ണിന്‍
മണമിയലുന്നവ
ഗുജറാത്തിന്‍ മധു
പേറി വരുന്നവ
ഉത്സവകാല -
ച്ചിരി വിളയാടും
മൂത്തു മുഴുത്തവ
പച്ചക്കറികള്‍..

തമിഴകമേകും
പൂക്കണിമലകള്‍
കൊങ്കണി പാടും
ഇളനീര്‍ക്കുലകള്‍..
ആന്ധ്രക്കനിവായ്
പഴവര്‍ഗ്ഗങ്ങള്‍...
ഞങ്ങള്‍ക്കെല്ലാം
ഒറിജിനലാണേ...!

വാങ്ങിയതിത്തിരി
കൊന്നപ്പൂക്കള്‍
ഇക്കൊല്ലം, വില
കൂടിപ്പോയോ...
ഇരുപതു രൂപ
കൊടുത്താലെന്താ...
വാടീട്ടില്ലിവ
പ്ലാസ്റ്റിക് പൊതിയില്‍..
എന്തു തിരക്കാ-
ണെങ്കിലുമെന്തേ..
ഞങ്ങള്‍ക്കെല്ലാം
ഒറിജിനലാണേ...!

ഒരു നിമിഷം നീ
'ഹോള്‍ഡോണാ'വൂ..
'മെസ്സേജ'നവധി
വിടുവാന്‍ ബാക്കി...
"...യേതൊരു ധൂസര -
ദിന-രാത്രിയിലും
മനമതിലേറ്റുക
ഗ്രാമ വെളിച്ചം,
മണവും മമതയു -
മിത്തിരി കൊന്ന-
പ്പൂക്കളു, മെന്നും -
വിഷു...., യു ഹാപ്പി...!..."

ഇതു കേട്ടൊരുപൂ
വഴിയില്‍ വീണു
പെറുക്കാന്‍ നേര-
മുറക്കെയുരഞ്ഞു
നിന്നെക്കണി കാ-
ണുന്നതില്‍ ഭേദം,
ഈ വഴിവക്കി -
ലൊടുങ്ങുകയല്ലേ?

ആശ്വാസം! വീ -
ണതു പൂവാണേ..
'കുപ്പി' യതാണേല്‍
ഇരുനൂറാണേ -
പോവുക, പൂവിതു,
പിന്നെയൊരിക്കല്‍...
'മെസ്സേജു'കളു -
ണ്ടിനിയുമയക്കാന്‍!

ഞങ്ങള്‍ക്കെല്ലാം
ഒറിജിനലാണേ..!




Friday 6 April 2012

ദുഃഖ വെള്ളി














നാട്ടുകാരന്‍ വിളി -
ക്കുന്നു; പോരണോ?
മൂന്നു നാള്‍ പണി...
പണ്ടാറടങ്ങണോ?
കുപ്പിയുണ്ട്, പൊരി -
ച്ചകോഴിക്കൊപ്പം,
കൊച്ചു ത്ര്യേസ്യതന്‍
പന്നിമാംസം, സ്പെഷല്‍...
പണ്ടു സായിപ്പു - 
ചൊല്ലിയതെത്ര -
മഹത്തരം! വെള്ളി;
'നല്ല' താണല്ലെടോ?

നന്ദിയുണ്ട്, കര്‍ത്താവേ-
യെനിക്കു നിന്‍ -
പേരിലെത്തുമാ -
ഘോഷക്ഷണങ്ങളില്‍...
എങ്കിലും, വെള്ളി,
ഓര്‍മ്മ, ദുഃഖം; 
അതും.. 
നല്ലതായതോര്‍ -
ത്തേറെദുഃഖം; പ്രഭോ!

കൊന്ന

പൂത്തു നിന്നു നീ
വന്ന വഴികളില്‍..
കേട്ടതാണു ഞാ -
നെത്രമൊഴികളില്‍..
വര്‍ണ്ണമായി നീ
വരയില്‍, വരികളില്‍
വാഴ്ത്തിയോള്‍, പൊന്ന -
ണിഞ്ഞു മിന്നിയോള്‍...
ഇന്നു വീണ്ടും
വിരുന്നുകാരിപോല്‍
നിന്നു നീ, മേട-
മാസസുന്ദരി.
കണ്ടതല്ലേ നീ
താഴ്വരകളില്‍
കണ്ണു പൊട്ടിച്ചു
'കൊന്ന' പൂക്കളെ...
ജീവിതം കണി -
കാണ്മതിന്‍ മുന്‍പ്
വീടുറക്കും
വിഷക്കെണികളെ...
പാടുവാന്‍
വിഷുപ്പക്ഷിയില്ലാത്ത
വിത്തെറിയാ-
വരണ്ട ഭൂമിയെ...
വേണ്ട, നീയൊരു-
ങ്ങേണ്ട ജീവിത-
സംക്രമങ്ങള്‍, സ-
ങ്കീര്‍ണ്ണമാകയായ്..
വേണ്ട, നീ വിളി -
ക്കേണ്ടൊരെന്‍ പുലര്‍ -
ക്കാഴ്ച്ചയെല്ലാം
ചുവന്നു പോകവേ...
വേണ്ട, നീ ചിരി-
ക്കേണ്ടൊരാകണി -
ച്ചന്തമോ ബലി-
ച്ചിന്ത മാത്രമായ്‌...!

Monday 26 March 2012

ജനല്‍മൊഴികള്‍

അല്ലെയോ തണല്‍മരം, 
നിന്നില കൊഴിയാറായ്..
പച്ചില ഞരമ്പിന്റെ 
നീരൊലി നിലക്കാറായ്..
വേരുകളുണങ്ങുന്നു, 
വഴിയില്‍ ചില്ലക്കമ്പിന്‍ -
വില്ലുകളൊടിച്ചിട്ട
കാറ്റിന്‍ പ്രകമ്പനം. 
കൂടൊഴിഞ്ഞെവിടേക്കു -
പറന്നൂ കിളിക്കൂട്ടം
കാടൊഴിയുന്നോ, ദൂര -
ക്കാഴ്ചയാകുന്നോ ജന്മം!
കുനിയുക, വരളുമ്പോള്‍ 
മണ്‍ചുമര്‍  നിഴല്‍ തീര്‍ത്ത 
ശീതളച്ചെരിവിലേ -
ക്കൊരുകുളിര്‍ക്കാലം വരെ.
വേപഥു മുക്കിത്തോര്‍ത്തി-
യുണക്കാന്‍  വിരിച്ചിട്ടൊ  -
രമ്മതന്‍ മടിക്കുത്തിന്‍ 
നനവിത്തിരി നല്‍കാം...
പിന്നില്‍ നിന്‍ തോഴര്‍ തന്നെ
പല രൂപത്തില്‍ പല -
ഭാവത്തിലിരിക്കുന്നു-
ണ്ടുണ്ണുന്നുണ്ടുറങ്ങുന്നു.
മറയായ്‌, മരവിപ്പായ്, 
ചെറുതായ് ചുമര്‍ ചാരി, 
വളരും മുന്‍പേ വെട്ടി -
ച്ചുരുക്കി മണ്‍ചട്ടിയില്‍..
നിറയെ കുഞ്ഞിപ്പൂക്കള്‍   
നിരന്നു ചിരിച്ചു കൊ -
ണ്ടിരുഭാഗത്തും, മുറ്റം
വെയിലിന്‍ കളിക്കളം...
ചായുക, മടിക്കേണ്ട
കവികള്‍ പണ്ടേ പാടി -
ക്കേട്ടതീ മണ്ണില്‍ മീന -
മാസമോ, തീചാമുണ്ഡി!
അല്ലെയോ തണല്‍മരം,
തലയാട്ടുന്നോ, തെന്നല്‍ 
പിന്നെയും പുറത്തൊന്നു -
തന്നു പാഞ്ഞുവോ, ദൂരെ..!



Saturday 24 March 2012

ഒളിച്ചുകളി



കരിക്കട്ടയാണ്
കനലിനെ കാണിച്ചത്.
സൂര്യനെ വിവരിച്ചത്
മഴ.
ജലം പറഞ്ഞു തന്നത്
ദാഹത്തെപ്പറ്റി.
ചുവപ്പിനെക്കുറിച്ചോര്‍ക്കാന്‍
ചാരവും
വേദനപ്പുഴ കാണാന്‍
കണ്ണീര്‍പ്പാടും
മതിയായിരുന്നു..

എന്നിട്ടും,
വക്കുകള്‍ പൊട്ടിയ
വരികള്‍ക്കിടയിലൂടെ പാഞ്ഞത്
നിന്റെ ഹൃദയം തിരക്കിയായിരുന്നു...

നീ...
ഇനിയും പിടി തരാതെ...

നിര്‍ത്തുന്നുണ്ടോ,
ഈ ഉത്തരാധുനിക ജാട....!

പ്രണയത്തെക്കുറിച്ച് രണ്ടു പേടിക്കുറിപ്പുകള്‍...


1

കൊതിച്ചത്..
ജീവിതം.
ചോദിച്ചത്..
സ്നേഹം.
കൊടുത്തതോ..
പ്രാണന്‍.
വീട്ടുകാര്‍ മൊഴിഞ്ഞത്..
സ്വാഭാവികം.
നാട്ടുകാര്‍ സംശയിച്ചത്..
പീഡനം.
പത്രവാര്‍ത്തകളില്‍ വന്നത്..
ദുരൂഹത.
നിയമപാലകര്‍ ആരോപിച്ചത്..
കൊലപാതകം.
സുഹൃത്തുക്കള്‍ ഊഹിച്ചത്..
ആല്‍മഹത്യ.
കവി കുറിച്ചുവെച്ചത്..
പ്രണയം.
ഹൃദയം മിടിക്കുന്നതോ..
പേടി കൊണ്ടു മാത്രം.

2

കണ്ടെത്തിയതല്ലേ,
എളുപ്പമല്ലാതിരുന്നിട്ടും..

അറിയാവുന്നതുമല്ലേ,
വളരുകയാണെന്നും
തീര്‍ന്നുകൊണ്ടിരിക്കുകയല്ലെന്നും.. 

പറയാതിരുന്നതുമാണല്ലോ,
പൂര്‍ണ്ണമാണെന്ന്...

സമയവുമേറെയില്ലല്ലോ,
ഇനിയും കാത്തിരിക്കാന്‍...

ഒരു പക്ഷെ,
ഒരിക്കല്‍ കൂടി
നമുക്കിത് നഷ്ടപ്പെട്ടാലോ...?



Saturday 17 March 2012

തറ


കസേരക്കൈ കയര്‍ത്തു 
കുറേ നേരമായല്ലോ...
നോവുന്നു...

കാലുകളും ഇരിപ്പിടവും പറഞ്ഞു
എത്ര നേരമായി പൃഷ്ടം താങ്ങുന്നു...
ഇനി വയ്യ..
ഒന്നെഴുന്നേറ്റെ!

ഇത് കേട്ട്, മേശ ചിരിച്ചു
എന്റെ തലയില്‍, 
ചൂടും തണുപ്പും വെച്ച്, 
കുറേ നേരം നിരക്കിയതാ...
അവനങ്ങനെത്തന്നെ വേണം!

ഒടുവില്‍...
വായു കോപിക്കുന്നതെന്നോടും!
എല്ലാം കേട്ടു കിടന്നുകൊണ്ട് ...
തറ! 


Thursday 1 March 2012

ഭൂപടത്തില്‍നിന്നൊരു പുഴ

പുഴ മരിക്കുന്നോ?
മരിക്കുന്നതത്ര കുഴപ്പ -
മാണെന്നൊന്നുമറിയാത്തകുട്ടികള്‍,
ഭൂപടരേഖാതടങ്ങളിലെവിടെയോ...
വിരലൊഴുക്കുന്നു..
പുഴകള്‍ തിരയുന്നു...

മലനാട്ടിനിടയിലൂടൊഴുകുന്ന വിരലുകള്‍
മഴ നനക്കുന്നു,
പളുങ്കുപോല്‍, ദക്ഷിണഗംഗയായ് വാഴ്ത്തിയ -
നിള തുളുമ്പുന്നു,
പതുക്കെ, പ്പതുക്കെ...
പുഴ ചിരിക്കുന്നു.

കതിരണിയുമോര്‍മ്മനിറയുന്നു..
കലിതാഭമായ ബാല്യം മിഴിക്കുന്നു..
അച്ഛന്റെ വിരലില്‍നിന്നുറവ പൊട്ടുന്നു...
വളരുന്നു ദൂരേ, വിളിക്കുന്നു വീണ്ടും...
വില്വാദ്രിനാഥ കാല്‍പ്പാദം തലോടി വ-
ന്നെത്തുന്ന പുണ്യമായുള്ളം തുടിക്കുന്നു..
പൊന്നക്ഷരങ്ങള്‍പോല്‍....
പുളയുന്നു പേരാര്‍, കിലുങ്ങുന്നു ദൂരേ..
പുഴ ചിലമ്പുന്നു.

തത്തയുടെ കുറുമൊഴി നുകര്‍ന്നതും,
സുന്ദരശ്ശബ്ദത്തിലാറാടി നിന്നതുമക്കരെ...
ഇക്കരെത്തോണിയില്‍ കേട്ടതോ, കാവിലെ -
പ്പാട്ടും, മുഴങ്ങുന്ന പേരാറ്റു വീര്യവും,
നോവും, വിയര്‍പ്പിന്റെ ഗീതവും, വിപ്ലവ-
ത്തീയും, തിടമ്പേറ്റുമുല്‍സവാനന്ദവും,
ഒപ്പനപ്പാട്ടിന്റെയിമ്പവും ലഹരിയും... !
പുഴയിരമ്പുന്നു.

തീവണ്ടി പാലം കടന്നു കുറ്റിപ്പുറ-
ത്തോടിക്കിതച്ചു നില്‍ക്കുന്നൊരാമാത്രയില്‍
ചുമലിലെച്ചെറുകരസ്പര്‍ശം ശഠിക്കയാ-
ണിവിടെയീമണലില്‍, കളിക്ക, പോകാതെ നാം...!
പുഴ പിരിയുന്നു.

മണ്ണുവാരുന്നവര്‍ കുഞ്ഞുങ്ങളല്ല, കങ്കാണിമാ -
രെന്നുള്ളതൊന്നുമറിയാത്തവര്‍,
ആഹ്ലാദമോടെയീതകരും മണല്‍ത്തിട്ട-
കണ്ടതിശയിക്കുന്നു, 'നാടെത്ര സുന്ദരം?'
പുഴ മറയുന്നു.

വലപോലെയീഭൂപടം..!
ചിന്തയെപ്പിടിച്ചൊരു -
ചിലന്തിക്കാട്ടിലെറിയുന്നു, പിന്നിലീ-
പുഴമെലിഞ്ഞൊട്ടുന്നു ചാലുപോല്‍, ചരടുപോല്‍
ചരടിനറ്റം കയര്‍ത്തുമ്പിന്‍ കുരുക്കുപോ-
ലൊടുവിലതു ചൂട്ടടച്ചാരമായമരുന്നു..
പുഴ കരിയുന്നോ?

ചിതല്‍ തിന്നൊടുക്കാത്ത സ്മൃതിമണ്ഡപങ്ങളെ -
ത്തഴുകുന്ന ഭാരതപ്പുഴയില്‍ക്കുളിച്ചു, നാ -
വുരുവിട്ടു, കുട്ടികള്‍ കാണാതിരിക്കട്ടെ -
യെവിടെയും 'പുഴ വില്‍പ്പനക്കുളെളഴുത്തുകള്‍ ' !

പുസ്തകത്താളിലേ-
ക്കൊരു പുഴവലിഞ്ഞുപോയ്‌...
വിരല്‍വരണ്ടിവിടെ വഴി-
മുറിയുന്നു യാത്രകള്‍...
പച്ചപ്പുകള്‍ക്കിപ്പുറം
ജനല്‍ക്കാഴ്ച്ചയില്‍
മറയുന്നു രേഖയായ് ....
ഭൂപടച്ചിത്രണം...!

കണ്‍കോണിലൊരു പുഴ...
നിറഞ്ഞോ, കലങ്ങിയോ ...!
കണ്‍കോണിലൊരു നിള...
തുളുമ്പാന്‍ വിതുമ്പിയോ ...!